കൊട്ടിയൂർ: പാലുകാച്ചിയിലെ ചരുവിളയിൽ അംബികയാണ് ഏഴ് ആടുകളെ വെറും 22000 രൂപയ്ക്ക് വിറ്റത്. പാലുകാച്ചിയിൽ അംബികയുടെ വീടിന് 50 മീറ്റർ മാത്രം അകലെയാണ് ശനിയാഴ്ച പകൽ 9 മണിക്ക് പുലി എത്തിയത്. വലിയ മുരൾച്ചയും തുടർന്ന് അലർച്ചയും കേട്ടതോടെ ആടുകൾ ഭയന്ന് ബഹളമുണ്ടാക്കി.
അംബികയുടെ ഭർത്താവ് ഷിബു അപകടത്തിൽ ഗുരുതരമായിപരുക്കേറ്റ് ദീർഘനാളായി ചികിത്സയിലാണ്. 25 സെൻ്റ് സ്ഥലത്ത് പച്ചക്കറിയും വാഴയും കൃഷി ചെയ്തും ആടുകളെ വളർത്തി വിറ്റുമാണ് അംബികയും ഷിബുവു കഴിഞ്ഞിരുന്നത്. മൺകട്ട കൊണ്ട് ഭിത്തി കെട്ടി ഷീറ്റു മേഞ്ഞ ഒരു വീട്ടിലാണ് കഴിഞ്ഞ 30 വർഷമായി കുടുംബം കഴിഞ്ഞു വരുന്നത്. ലൈഫ് പദ്ധതിയിൽ വീടിന് വേണ്ടി ശ്രമിച്ചുവെങ്കിലും കൈവശ ഭൂമി 25 സെൻ്റ് ഉണ്ട് എന്നതിൻ്റെ പേരിൽ അപേക്ഷ നിരസിക്കുകയായിരുന്നു. ഇടിഞ്ഞു വീഴാറായ ഈ വീടിൻ്റെ മുറ്റത്ത് ആണ് കമുകിൻ്റെ വാരിയും ഷീറ്റുമുപയോഗിച്ച് ആട്ടിൻ കൂട് നിർമിച്ചിരുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ് ഈ പ്രദേശത്ത് പുലിയുടെ വിളയാട്ടം വർധിച്ചത്. ഈ ആട്ടിൻ കൂട് തകർത്ത് അകത്തു കയറി പുലിക്ക് ആടുകളെ പിടിക്കാൻ സാധിക്കും. പുലിയെ ഭയന്ന് വീടിന് പുറത്തിറങ്ങാൻ സാധിക്കാതെ കഴിയുകയായിരുന്നു അംബികയും ഷിബുവും. 'ഒടുവിൽ ശനിയാഴ്ച രാവിലെ പുലി വീടിൻ്റെ മുറ്റത്തു വരെ എത്തിയതോടെ ഭയം വർധിച്ചു. ഉടൻ തന്നെ ആടിനെ പിടിച്ചു വിറ്റു.
ഇരട്ടി വില കിട്ടുമായിരുന്നു. എന്നാൽ മഴയും വെയിലും ഒക്കെ അവഗണിച്ച് തീറ്റ നൽകി വളർത്തിയിരുന്ന ആടുകളെ പുലിക്ക് തീറ്റയാകാൻ വിട്ടു കൊടുക്കില്ല എന്ന് തീരുമാനിച്ചാണ് കിട്ടിയ വിലയ്ക്ക് വിറ്റത്. ഷിബുവിൻ്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും മറ്റെന്ത് മാർഗ്ഗം എന്നറിയില്ലെന്ന് കരഞ്ഞുകൊണ്ട് അംബിക പറയുന്നു. പകൽ സമയത്തും പുലിയുടെ മുരൾച്ചയും അലർച്ചയും പതിവായതോടെ വനം വകുപ്പിനെ അവഗണിച്ച് പുലിയെ നേരിടാൻ തയാറെടുക്കുകയാണ് നാട്ടുകാർ.
20 ദിവസത്തിൽ അധികമായി പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിക്ക് ചുറ്റുവട്ടങ്ങളിലെ പ്രദേശങ്ങളിൽ പുലിക്കൂട്ടം വിലസാൻ തുടങ്ങിയിട്ട്. പുലിയെ കൂടുവച്ച് പിടിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിലും പുറത്തും വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ അഭിപ്രായങ്ങളെ വരെ തള്ളിയാണ് പുലി വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചിട്ടുള്ളത്.
പകൽ സമയത്തും പുലികളെ ജനങ്ങൾ കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുന്നുണ്ട് എങ്കിലും ഈ മേഖലയിൽ പുലികൾ ഇല്ല എന്ന് പ്രചരിപ്പിച്ചു വരികയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. പുലിയെ പിടികൂടി പ്രദേശത്ത് നിന്ന് ഒഴിവാക്കണം എന്ന കടുത്ത നിലപാട് സ്വീകരിക്കുന്ന കൊട്ടിയൂർ പഞ്ചായത്തിനെ വെല്ലുവിളിക്കുന്ന നടപകളാണ് വനം വകുപ്പ് സ്വീകരിക്കുന്നത് എന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും കർഷകരും തമ്മിൽ തർക്കം വർധിച്ചുവരികയാണ്. പ്രതിഷേധം വർധിച്ച സാഹചര്യത്തിൽ അടുത്ത നടപടികൾ എന്തെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം അറിയിച്ചു.
കൊട്ടിയൂർ പഞ്ചായത്തിലെ 2, 3 വാർഡുകളിലെ നിർമാണ പ്രവൃത്തികളും തൊഴിൽ ഉറപ്പ് പദ്ധതിയിലെ പണികളും തടസ്സപ്പെട്ടിട്ട് ആഴ്ചകൾ പലതായി. കശുമാവ് തോട്ടങ്ങളിൽ നിന്ന് കശുവണ്ടിയേരിക്കാനോ റബ്ബർ ടാപ്പിങ്ങ് നടത്താനോ കൃഷിയിടങ്ങളിൽ മറ്റ് പണികൾ നടത്താനോ സാധിക്കുന്നില്ല. കുട്ടികളെ സ്കൂളിൽ വിടാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണ്.
പുലി സാന്നിധ്യമുള്ള പ്രദേശത്തെ തൊഴിലുറപ്പ് പണികൾ മുടങ്ങിയതോടെ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, അംഗങ്ങളായ ജീജ ജോസഫ്, ഉഷ അശോക്കുമാർ എന്നിവർ പാലുകാച്ചിയിലെത്തി തൊഴിലാളികളോട് ചർച്ച നടത്തി. വനം വകുപ്പിൻ്റെ സഹകരണം ഉണ്ടാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് തന്നെ പുലിയെ തുരത്താൻ ഉള്ള നടപടികൾ സ്വീകരിച്ചേക്കും.
The roar of the tiger;At Charuvila in Palukachi, Ambika sold seven goats for just Rs 22,000.