കണിച്ചാർ. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനുണ്ടായ പ്രകൃതി ദുരന്തങ്ങളെ തുടർന്ന് കൃഷിയും കൃഷിയിടവും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമോ ഇല്ലയോ എന്ന വ്യക്തമാക്കാതെ സർക്കാരും പഞ്ചായത്തും മൗനം തുടരുകയാണ്. കാണിച്ചാൽ പഞ്ചായത്തിലെ പൂളക്കുറ്റി വെള്ളറ നെടുംപറംചാൽ ഏലപീടിക കൊളക്കാട് പ്രദേശങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ കൃഷിയും കൃഷിയിടവും നശിച്ചിട്ട് 258 ദിവസം പിന്നിടുമ്പോഴും നഷ്ടപരിഹാരം നൽകുമോ ഇല്ലയോ എന്ന് പോലും പ്രഖ്യാപിക്കാതെ സർക്കാരും പഞ്ചായത്തും ഒഴിഞ്ഞുമാറുന്നു. അടുത്ത മഴക്കാലത്തിന് ഇനി അവശേഷിക്കുന്ന കഷ്ടിച്ച് മാസം മാത്രമാണ്. ഈ വർഷം മഴക്കാലം നേരത്തെ എത്തുമെന്ന് അറിയിപ്പ് കൂടി വന്നതോടെ പ്രദേശത്തെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫണ്ട് കിട്ടിയില്ല എന്ന് മാത്രമല്ല നാട്ടുകാരെ പരിഭ്രാന്തരാകുന്നത്. ഉരുൾപൊട്ടിയ മേഖലകളിൽ ഭീഷണി നേരിടുന്ന വീടുകളിൽ താമസിക്കേണ്ടി വരുന്നതും നാട്ടുകാരുടെ ഭീതി വർദ്ധിപ്പിക്കുകയാണ്. പ്രത്യേക പാക്കേജ് അനുവദിക്കും എന്ന പ്രഖ്യാപനം നടപ്പിലായിട്ടില്ല. ഇപ്പോൾ ആ കാര്യം സർക്കാർ മിണ്ടുന്നില്ല. ദുരന്തനിവാരണ അതോറിറ്റി പദ്ധതി തയ്യാറാക്കി നടപ്പിലാക്കും എന്നായിരുന്നു പിന്നീട് വാഗ്ദാനം. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് മിണ്ടാട്ടമില്ല. പഞ്ചായത്തിന്റെയും നിശബ്ദതക്കെതിരെ പ്രതിഷേധം വീണ്ടും ഉയർന്നു തുടങ്ങിയിരിക്കുകയാണ്.
Kanichar flood victims with unimplemented announcements