കേളകം : കേളകം പഞ്ചായത്തിൽ കണ്ടെത്തിയ 167 ഇനം ചിത്രശലഭങ്ങളെ സംബന്ധിച്ചുള്ള "ഓക്കില - കേളകത്തെ പൂമ്പാറ്റകൾ" എന്ന പഠനഗ്രന്ഥം തിരുവനന്തപുരത്ത് നടന്ന മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാര വിതരണ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ: ജിജു പി അലക്സിന് നൽകി പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉൽഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും ചേർന്ന് സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്
ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണി പുഴയിലൂടെ എല്ലാ വർഷവും നടക്കുന്ന പതിനായിരക്കണക്കിന് വരുന്ന കോമൺ ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും പാലുകാച്ചിയിൽ 2024 ൽ കണ്ട നീലക്കടുവ ഇനത്തിൽ പെട്ട പതിനായിരക്കണക്കിന് വരുന്ന ചിത്രശലഭങ്ങളുടെ കൂടിച്ചേരലുമാണ് ഇത്തരത്തിൽ ഒരു പഠനം നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രേരിപ്പിച്ചത്. ഗ്രാമപഞ്ചായത്തിലെ പൂമ്പാറ്റകളെകുറിച്ച് പഠനം നടത്തുന്നതിന് പരിസ്ഥിതി പ്രവർത്തകനും ഹരിത കേരളം മിഷന്റെ റിസോഴ്സ് പേഴ്സണുമായിരുന്ന നിഷാദ് മണത്തണയെ ചുമതലപ്പെടുത്തി. നിഷാദ് ശലഭ നിരീക്ഷകനായ വിമൽകുമാറിന്റെ സഹായത്തോടെ ഒരു വർഷത്തോളം നടത്തിയ നിരീക്ഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായി 167 ഇനം ചിത്രശലഭങ്ങളെ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തുകയും അവയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഇങ്ങനെ പകർത്തിയ ചിത്രങ്ങളും അവയെ സംബന്ധിച്ച ലഘു വിവരണവും ഈ രംഗത്തെ പ്രഗൽഭരായ ആളുകളുടെ ലേഖനങ്ങളും എല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയ പഠന ഗ്രന്ഥം ശലഭ നിരീക്ഷണത്തിൽ താല്പര്യമുള്ളവർക്കും പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കും എല്ലാം ആശ്രയിക്കാവുന്ന ഒന്നാണ്. രാജ്യത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ഇത്തരത്തിൽ പൂമ്പാറ്റകളെ സംബന്ധിച്ച് ഒരു പഠന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്.
കേരളത്തിൽ ഏറ്റവുമധികം ചിത്രശലഭങ്ങൾ കാണപ്പെടുന്നത് ആറളം വന്യജീവി സങ്കേതത്തിലാണ്. ഏതാണ്ട് 257 ഇനം ചിത്രശലഭങ്ങളെ ആറളത്ത് കണ്ടെത്തിയിട്ടുണ്ട്. ഈ പ്രത്യേകത കൊണ്ടാണ് ആറളത്തെ രാജ്യത്തെ ആദ്യത്തെ ശലഭ സങ്കേതമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ആറളം ശലഭ സങ്കേതത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാലും ജൈവ വൈവിധ്യത്തിന്റെ കലവറയായ പാലുകാച്ചിമലയുടെയും വയനാട് റിസർവ്വ് ഫോറസ്റ്റിന്റെയും സാന്നിധ്യം ഉള്ളതിനാലും ആറളം ശലഭ സങ്കേതത്തിൽ കണ്ടെത്തിയ അത്രയും എണ്ണമോ അതിലധികമോ ഇനം ചിത്രശലഭങ്ങളെ കേളകം പഞ്ചായത്തിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞേക്കാം. ഈ പ്രതീക്ഷക്ക് കാരണം ആറളം ശലഭ സങ്കേതത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത മൂന്നിനം ചിത്രശലഭങ്ങളെ (ശ്വേതാംബരി, മുന സൂര്യശലഭം, പുള്ളിപ്പരപ്പൻ) പാലുകാച്ചിയിൽ നിന്നും, മലയാംപടിയിൽ നിന്നും കണ്ടെത്തി. അതും ഈ പുസ്തകത്തിൽ ഉൾപ്പെടുത്താനായിട്ടുണ്ട്.
കേളകത്തെ ശലഭ വൈവിധ്യം സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയും പഞ്ചായത്തിലുള്ള മുഴുവൻ ചിത്രശലഭങ്ങളെയും കണ്ടെത്തി ഡോക്യുമെന്റ് ചെയ്യേണ്ടതുമുണ്ട്. അതിനായുള്ള സംവിധാനം ഗ്രാമപഞ്ചായത്ത് ഒരുക്കും. വിദഗ്ധരുടെ സഹായത്തോടെ ശലഭ നിരീക്ഷണത്തിനും പഠനത്തിനും സംരക്ഷണത്തിനും വിപുലമായ പ്രവർത്തന പദ്ധതി തയ്യാറാക്കും. പ്രകൃതി സ്നേഹികളായ വിദ്യാർത്ഥികളുടെയും ബഹുജനങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഹരിത കേരളം മിഷൻ അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും എല്ലാം സഹകരണത്തോടെ കേളകത്തെ ശലഭ ഗ്രാമമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ശലഭ നിരീക്ഷണത്തിനും പഠനത്തിനും താല്പര്യമുള്ളവരെയും ശലഭ ദേശാടനവും, കൂടിച്ചേരലും കാണാൻ താല്പര്യമുള്ള സഞ്ചരികളെയും കേളകത്തേക്ക് എത്തിക്കാൻ പ്രത്യേക പദ്ധതിയും തയ്യാറാക്കും.
ഇതോടൊപ്പം വളയംചാലിൽ ചീങ്കണ്ണി പുഴയോരത്ത് നല്ലൊരു പച്ചത്തുരുത്ത് നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള അനുവാദ പത്രവും ഇന്നത്തെ ചടങ്ങിൽ സമ്മാനിച്ചു. എ.എ.റഹിം എം പി, ഡോ. ടി.എൻ.സീമ, ആന്റണി രാജു എം എൽ എ, പ്രേം കുമാർ എംഎൽഎ, ടി.പി. സുധാകരൻ, പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് പ്രസംഗിച്ചു.
Okila was released.